Sunday, October 2, 2011

നല്ല ഭീകരത, ചീത്ത ഭീകരത


മാലേഗാവ്, മക്ക മസ്ജിദ്, സംഝോതാ എക്സ്പ്രസ്, അജ്മീര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് നേരത്തെ പ്രചരിപ്പിക്കപ്പെട്ടത് പോലെ ചില മുസ്‌ലിംകളല്ലെന്നും താനുള്‍പ്പെടെയുള്ള കാവിപ്പടയാണെന്നും അസിമാനന്ദ കുറ്റസമ്മതം നടത്തിയപ്പോള്‍ അന്വേഷണോദ്യോഗസ്ഥന്‍മാര്‍ ചോദിക്കുകയാണ്‌: 'ഇങ്ങനെ കുറ്റം സമ്മതിച്ചാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് അറിയാമോ?'

'അതെ. എല്ലാം ആലോചിച്ചു തന്നെയാണ്‌ ഞന്‍ കുറ്റമേല്‍ക്കുന്നത്. എനിക്ക് പ്രായശ്ചിത്തം ചെയ്യണം.' അയാള്‍ മറുപടി പറഞ്ഞു.

എന്നാല്‍ ഉദ്യോഗസ്ഥന്‍മാര്‍ തങ്ങളുടെ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 'കുറ്റമേല്‍ക്കാതിരിക്കുന്നതാണ്‌ താങ്കള്‍ക്കും കാവിപ്പടയ്ക്കും നല്ലതെ'ന്ന സന്ദേശമായിരുന്നു അത്.

പാവം മുസ്‌ലിംകള്‍ പ്രതികളെന്ന നിലയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥന്‍മാരുടെ സമീപനം മറ്റൊന്നായിരുന്നു.

ഉദ്യോഗസ്ഥന്‍മാര്‍ അവരോട് ചോദിച്ചത് ഇങ്ങനെയായിരുന്നു: 'ഞങ്ങള്‍ പറയും പ്രകാരം കുറ്റമേറ്റു പറഞ്ഞില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതമെന്തായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?'

അവര്‍ മൌനം പാലിച്ചു.

ഉദ്യോഗസ്ഥന്‍മാര്‍ ആ പ്രത്യാഘാതം അവരെ ശരിക്കും അനുഭവിപ്പിച്ചു. അവസാനം ഇനിയും സഹിക്കാന്‍ വയ്യെന്ന ഘട്ടമെത്തിയപ്പോള്‍, ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞു കൊടുത്തതെല്ലാം, അവര്‍ ഏറ്റു പറഞ്ഞു. നിര്‍ദ്ദേശിച്ചേടത്തെല്ലാം ഒപ്പിട്ടു കൊടുത്തു.

ഇതാണ്‌ പറഞ്ഞത്: ഭീകരതയ്ക്കും നിറമുണ്ട്. നല്ല ഭീകരത, ചീത്ത ഭീകരത എന്ന വേര്‍തിരിവുമുണ്ട്. ഭീകരതയെ നിറം നോക്കി വേര്‍തിരിക്കുന്നവരില്‍ കാവിപ്പട മാത്രമല്ല; ശുദ്ധ മതേതരവാദികളുമുണ്ട്. അതാണ്‌ നമ്മെ ഏറ്റവും കൂടുതല്‍ ഞെട്ടിക്കുന്ന കാര്യം.
----------

* ഭീകരതയുടെ ചരിത്രത്തില്‍, ഏറ്റവും കൂടുതല്‍ കൊല നടത്തിയ കൊടും ഭീകരന്‍ നമ്പര്‍ വണ്‍ ഹിറ്റ്ലറാണ്‌.
60 ലക്ഷം യഹൂദരെയാണ്‌ അയാള്‍ ചാമ്പലാക്കിയത്.

പരോക്ഷമായി രണ്ടാം ലോക മഹായുദ്ധത്തിലെ 6 കോടി പേരുടെ കൊലയ്ക്കും ഹിറ്റ്ലര്‍ ഉത്തരവാദിയാണ്‌.
അദ്ദേഹം ഒരു മുസ്‌ലിമായിരുന്നില്ല; ക്രിസ്ത്യാനിയായിരുന്നു.

* രണ്ട് കോടി മനുഷ്യരെ കൊലപ്പെടുത്തിയ ജോസഫ് സ്റ്റാലിന്‍! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

* ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയി മനുഷ്യരെ കൊലപ്പെടുത്തിയ മാവോ സേതുങ്! അദ്ദേഹവും ഒരു മുസ്‌ലിം ആയിരുന്നില്ല.

ഒരു അമിത മതേതരവാദിയുമായി നടക്കുന്ന ചര്‍ച്ചക്കിടയില്‍ മേല്‍ പറഞ്ഞത് പോലുള്ള ചില വസ്തുതകള്‍ നിങ്ങള്‍ ചൂണ്ടിക്കാണിച്ചെന്നിരിക്കട്ടെ; ഉടനെ വരും മറുപടി: 'അങ്ങനെ ചിലര്‍ കോടികളെയോ ലക്ഷങ്ങളെയോ കൊന്നിട്ടുണ്ടാകാം. പക്ഷെ, അതൊന്നും ഖുര്‍ആന്‍ 'പോലുള്ള' ഒരു വേദത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചുകൊണ്ടല്ലല്ലോ. മറ്റുള്ള സകല ഭീകരന്‍മാരില്‍ നിന്നും മുസ്‌ലിം ഭീകരന്‍മാരെ വ്യതിരിക്തരാക്കുന്നതും ഇത് തന്നെയാണ്‌.'

അത്കൊണ്ട് എണ്ണത്തിലും വണ്ണത്തിലും കുറവായാലും മുസ്‌ലിം ഭീകരരുടെ ഭീകരത മാത്രമാണ്‌ ആക്ഷേപാര്‍ഹമായിട്ടുള്ളത്.
----------

'ഖുര്‍ആന്‍ 'പോലുള്ള' ഒരു വേദമാണല്ലോ ബൈബിള്‍. അതില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണല്ലോ ബുഷ് ഇറാഖ് ആക്രമിച്ചത്.'

'ഇതെല്ലാം മുസ്‌ലിം ഭീകരന്‍മാര്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വേണ്ടി പറയുന്ന കള്ളങ്ങള്‍ മാത്രമാണ്‌.'

'അത് പറയേണ്ടത് ബുഷ് അല്ലേ? അയാള്‍ പറയട്ടെ:

1. ജോര്‍ജ്ജ് ബുഷ് ഇറാഖിനോട് യുദ്ധം ചെയ്തപ്പോള്‍ പറഞ്ഞത് ഇത് ചെയ്യാന്‍ തന്നെ ദൈവം നിശ്ചയിച്ചിരിക്കുന്നു എന്നായിരുന്നു. (അയാളുടെ ദൈവം യേശുവാണ്‌.)

2. ഇത് കുരിശുയുദ്ധത്തിന്റെ തുടര്‍ച്ചയാണെന്നും പ്രഖ്യാപിച്ചിരുന്നു.

3. അവിടെ ബോംബ് വര്‍ഷം നടാന്നയുടനെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദ്യം ഭക്ഷണം വിതരണം ചെയ്തു; പിന്നെ ബൈബിള്‍ ലഘു ലേഖകളും. യുദ്ധത്തിന്‌ പോകുമ്പോള്‍ തന്നെ എല്ലാം കൈയില്‍ കരുതിയാണ്‌ പോയത്.

# അപ്പോള്‍ ജോര്‍ജ്ജ് ബുഷ് നടത്തിയത് മതയുദ്ധം തന്നെയല്ലേ?

# പ്രചോദനം ബൈബിളല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌?
-----------

ഇതൊന്നും നമ്മുടെ നാട്ടിലെ അമിതമതേതരവാദിയുടെ മരത്തലയ്ക്കകത്ത് കയറുകയില്ല. അയാള്‍ പിന്നെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാത്രം ഭീകരതയുടെ പേരില്‍ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍ ഓടി നടക്കുന്ന അമേരിക്ക ഇവര്‍ക്കിപ്പോള്‍ രക്ഷകനാണ്‌. കാരണം അമേരിക്ക ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരായ പോരാട്ടമാണിപ്പോള്‍ മുഖ്യമായും നടത്തുന്നത്. ഇസ്രയേലിലെ സയനിസ്റ്റുകളും മൊസാദും ഇന്ത്യയിലെ ഫാഷിസ്റ്റുകളും ഇവര്‍ക്കിപ്പോള്‍ ഇഷ്ടതാരങ്ങളാണ്‌. ഇവരുടെയും മുഖ്യ ശത്രു ഇസ്‌ലാമും മുസ്‌ലിംകളുമാണ്‌. അത്കൊണ്ട് അമിതമതേതരവാദികളും ആ പക്ഷത്ത് നിലയുറപ്പിക്കുന്നു. അഥവാ അവര്‍ ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയുന്നില്ല. മുസ്‌ലിംകളുടെ രാജ്യസ്നേഹത്തെയും ദേശക്കൂറിനെയും ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും ഇക്കൂട്ടരാണ്‌. നേര്‍ക്ക് നേരെയുള്ള ആക്രമണത്തേക്കാള്‍ ഇങ്ങനെ ചിലരെ വിലക്കെടുക്കുന്നതാണ്‌ നല്ലതെന്ന് യാങ്കി-സയനിസ്റ്റ്-കാവി കൂട്ടുകെട്ട് മനസ്സിലാക്കിയിട്ടുണ്ടാകും.
------

ഒരു മിനിക്കഥ ഞാനോര്‍ക്കുന്നു. എഴുതിയതാരാണെന്ന് ഓര്‍മ്മയില്ല.

ഒന്നാമന്‍ തന്റെ ആത്മാര്‍ത്ഥത രണ്ടാമനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌. രണ്ടാമനാകട്ടെ അതൊട്ടും വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല. അവസാനം ഒന്നാമന്‍ സ്വന്തം നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് രണ്ടാമന്ന് നല്‍കി.
അയാളത് കൈനീട്ടി വാങ്ങി.
എന്നിട്ട് നിലത്തിട്ട് ചവിട്ടിയരച്ച് കളഞ്ഞു.

ഒന്നാമന്‍: അത് നശിപ്പിക്കരുത്. എന്റെ ഹൃദയമാണത്.

രണ്ടാമന്‍: നിന്റെ ഹൃദയം! വെറും ഒരു ചെമ്പത്തിപ്പൂവ് നല്‍കി എന്നെ പറ്റിക്കാന്‍ നോക്കുന്നോ?

കെ.കെ. ആലിക്കോയ

No comments:

Post a Comment