Monday, June 18, 2012

മൃഗങ്ങള്‍ക്കുവേണ്ടി....


കെ.കെ. ആലിക്കോയ

വനമേഖലയിലൂടെയുള്ള ജനസഞ്ചാരം കുറയ്ക്കാനും അതുമൂലം മൃഗങ്ങളുടെ സ്വൈരവിഹാരം ഉറപ്പാക്കാനും സര്‍ക്കാര്‍ അമിതമായ താല്‍പര്യം കാണിക്കുന്നു. ഇതു മൂലം മനുഷ്യര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒട്ടും പരിഗണിക്കുന്നേയില്ല. എന്നാല്‍ മേല്‍ നടപടിമൂലവും മറ്റും കാട്ടിലെ മൃഗസംഖ്യ വര്‍ദ്ധിക്കുകയും അവ നാട്ടിലിറങ്ങി മനുഷ്യന്റെ കൃഷിയും വീടും നഷിപ്പിക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുമ്പോള്‍ ഭരണകൂടം വീണവായിക്കുകയാണ്‌.

ആന, കടുവ, കാട്ടുപന്നി മുതലായവയോടു മാത്രം സ്നേഹം കാണിച്ചാല്‍ മതിയോ? എല്ലാ ജീവജാലങ്ങളോടും സ്നേഹം കാണിക്കേണ്ടതല്ലേ? പിന്നെന്താണ്‌ കൊതികിനോട് സ്നേഹമില്ലാത്തത്? മസ്‌ക്വിറ്റോ ബാറ്റുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്തുകൊണ്ട്? കൊതുകിനെ കൊല്ലുന്നത് കുറ്റമായി പ്രഖ്യാപിക്കുന്ന നിയമം നിര്‍മ്മിക്കാത്തതെന്തുകൊണ്ട്? വീട്ടുവളപ്പിലെ പാമ്പിനെയും തേളിനെയും കൊല്ലുന്നത് നിരോധിക്കാത്തതെന്തുകൊണ്ട്? മൂട്ടയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയമെന്താണ്‌?

ഇവ ഉപദ്രവകാരികളാണ്‌ എന്നാണ്‌ മറുപടിയെങ്കില്‍ ആനയും കടുവയും കാട്ടുപന്നിയും ഉപദ്രവകാരികള്‍ തന്നെയാണ്‌. എന്നുവെച്ച് അവയെ കൊല്ലണമെന്നില്ല. മനുഷ്യന്‌ ശല്യമാകുന്നിടത്തു നിന്ന് അവയെ ഒന്ന് വിരട്ടിയോടിക്കുകയെങ്കിലും ചെയ്‌തുകൂടേ?

വയനാട്‌ പോലുള്ള, കൊടുംവനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ജനവാസ മേഖലകളിലെ ജനജീവിതം ജീവഭയത്തിന്റെ നിഴലിലാണെന്നറിയണം. ഈയിടെയാണ്‌ ഒരു ബൈക്ക് യാത്രക്കാരന്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആനയുടെയും കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും  ആക്രമണത്തിന്നിരയായി മരിക്കുന്നവരും പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരും നിരവധിയുണ്ട്. മൃഗസംരക്ഷണം നല്ലതു തന്നെ. പക്ഷേ, അതിനു മുമ്പ് മനുഷ്യന്റെ സുരക്ഷിതത്വം ഉറപ്പാക്കണം.

'മൃഗങ്ങള്‍ക്കുവേണ്ടി മൃഗങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മൃഗങ്ങളുടെ ഭരണകൂട'മാണ്‌ നാട് ഭരിക്കുന്നതെന്ന് മനുഷ്യര്‍ പറയാനിടവരുത്തരുത്.

Saturday, June 16, 2012

നെയ്യാറ്റിന്‍കര നല്‍കുന്ന പാഠം 


കെ.കെ. ആലിക്കോയ 

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് റിസല്‍ട്ട് വന്നു കഴിഞ്ഞു. താല്‍ക്കാലികമായ വിലയിരുത്തലില്‍ യു.ഡി.എഫിന്‌ ലാഭവും എല്‍.ഡി.എഫിന്‌ നഷ്ടവുമാണ്‌. 
ടി.പി വധം, 
ശുകൂര്‍ വധം, 
ഫസല്‍ വധം, 
ഇടുക്കിയിലെ മുന്ന് കൊലപാതകങ്ങളെക്കുറിച്ച് എം.എം മണിയുടെ വെളിപ്പെടുത്തല്‍, 
ഇവയുമായി ബന്ധപ്പെട്ട കേസുകള്‍, 
സി.പി.എമ്മിലെ അനൈക്യം, 
തെരഞ്ഞെടുപ്പ് ദിവസം അച്യുതാനന്ദന്‍ ഒഞ്ചിയം സന്ദര്‍ശിച്ചത് 
- ഇങ്ങനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ പലതാണ്‌. 
യു.ഡി.എഫിന്റെ വിജയത്തിന്റെ കാരണങ്ങളും ഇവയെല്ലാം തന്നെയാണ്‌. 

പക്ഷേ, ഇവിടം കൊണ്ട് വിലയിരുത്തല്‍ അവസാനിക്കുന്നില്ല. വളരെ പ്രധാനപ്പെട്ട ഒരു കാര്യം കുടി വിലയിരുത്തപ്പെടണം. 
2011 ലെ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത് 111,698 വോട്ടായിരുന്നു. ഇതില്‍ 54,711 എണ്ണം എല്‍.ഡി.എഫും 48,009 എണ്ണം യു.ഡി.എഫും നേടി. 
എന്നാല്‍ 2012 ല്‍ പോളിങ് വര്‍ദ്ധിച്ചു. 131,442 വോട്ട് പോള്‍ ചെയ്തതില്‍ 52,528 എണ്ണമാണ്‌ യു.ഡി.എഫ് നേടിയത്. (അതായത് 2011 ലേതിനേക്കാള്‍ 4519 വോട്ട് കൂടുതല്‍.) അതേ സമയം എല്‍.ഡി.എഫ് നേടിയത് 46,194 ആണ്‌. (അതായത് 2011 ലേതിനേക്കാള്‍ 8217 വോട്ടിന്റെ കുറവ്.) 

2012 ല്‍ പോളിങ് വര്‍ദ്ധിച്ചതിന്റെ ഒരു നേട്ടവും ഇരു മുന്നണികള്‍ക്കും കിട്ടിയിട്ടില്ല. മാത്രമല്ല 2011 ല്‍ ഇരു മുന്നണികള്‍ക്കും മൊത്തം ലഭിച്ചതിനേക്കാള്‍ 3998 വോട്ട് ഇത്തവണ കുറയുകയാണ്‌ ചെയ്തിരിക്കുന്നത്. 

19,744 വോട്ട് കൂടുതല്‍ പോള്‍ ചെയ്തിട്ടും ഇതാണവസ്ഥ. ഇരു മുന്നണികള്‍ക്കും കുറവ് വന്ന 3998 ഉം ഇത്തവണ കൂടുതല്‍ പോള്‍ ചെയ്ത 19,744 ഉം ചേര്‍ത്താല്‍ 23,742 കിട്ടും. 
ഈ വോട്ട് മൊത്തം ബി.ജെ.പി നേടിയിരിക്കുന്നു. അവര്‍ ഇത്തവണ കൂടുതല്‍ കിട്ടിയത് 23777. (2011 - 6730, 2012 - 30507)
2011 ല്‍ ആകെ പോള്‍ ചെയ്തതിന്റെ 91.96 ശതമാനമാണ്‌ ഇരു മുന്നണികളും കൂടി നേടിയത്. എന്നാല്‍ ഇത്തവണ ആകെ പോള്‍ ചെയ്തതിന്റെ 75.1% മാത്രമാണ്‌ ഇരു മുന്നണികള്‍ക്കും കൂടി നേടാന്‍ സാധിച്ചത്. 

ഇതിലടങ്ങിയ ദുസ്സൂചന ഇരു മുന്നണികളും വിലയിരുത്തണം. അല്ലാതിരുന്നാല്‍ ഇനി അധികകാലം നമുക്ക് മതേതരത്വത്തിന്റെ പേരില്‍ ഊറ്റംകൊള്ളാന്‍ കഴിയുകയില്ല.



Tuesday, June 5, 2012

പൊലീസിലെ ക്രിമിനലുകള്‍ 

കെ.കെ. ആലിക്കോയ

533 ക്രിമിനല്‍ കേസ് പ്രതികള്‍ കേരള പൊലീസിലുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. കൊലപാതകം മുതല്‍ സ്ത്രീപീഡനം വരെയുള്ള കുറ്റങ്ങളാണ്‌ ഇവര്‍ക്കു മേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുമുണ്ട് കൂട്ടത്തില്‍.

വേലി തന്നെ വിള തിന്നുക, ചങ്ങലയ്ക്ക് ഭ്രാന്തിളകുക എന്നൊക്കെ പറയാറുണ്ട്. പൊലീസുകാര്‍ കുറ്റം ചെയ്യുന്നത് അതിലേറെ ഗുരുതരമാണ്‌. മേല്‍ പറഞ്ഞത് യഥാര്‍ത്ഥത്തില്‍ നടന്ന കുറ്റകൃത്യങ്ങളുടെ വളരെ വളരെ ചെറിയ ഒരു കണക്ക് മാത്രമായിരിക്കും.

ചില പൊലീസുകാരെങ്കിലും ദാദമാരെപ്പോലെ പെരുമാറുന്ന അവസ്ഥയുണ്ട്. ആള്‌ പൊലീസായാല്‍ പിന്നെ അയാളെ പേടിച്ചേ പറ്റൂ എന്ന അവസ്ഥയും നാട്ടില്‍ നിലവിലുണ്ട്. അക്കാരണത്താല്‍ പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരവധി കുറ്റകൃത്യങ്ങള്‍ കേസാകാതെ പോകുന്നുണ്ട്. പൊലീസിനെ പേടിച്ചിട്ട് പുറത്തു പറയാതെ സഹിക്കുന്നവയായിരിക്കും അവ.

ഇതെല്ലാം ഒരു ജനാധിപത്യസംവിധാനത്തിനു കീഴില്‍ നടക്കാന്‍ പാടില്ലാത്തവയാണ്‌. നമ്മുടെ പൊലീസുകാരെ നേരത്തെ ബാധിച്ചതും ഇതുവരെ വിട്ടുപോയിട്ടില്ലാത്തതുമായ സാമ്രാജ്യത്തഭൂതം ഒഴിപ്പിക്കപ്പെടും വരെ ഇത് തുടരാനാണിട. ശക്തമായ ഇച്ഛാശക്തിയോടു കൂടിയുള്ള ഇടപെടല്‍ സമൂഹത്തിന്റെ എല്ലാഭാഗത്തുനിന്നും ഉണ്ടാകണം. എങ്കിലേ ഈ അവസ്ഥ മാറുകയുള്ളു.