Tuesday, July 16, 2013

ചന്ദ്രമാസത്തിന്റെ ദൈര്‍ഘ്യം

ഒരു ചന്ദ്രമാസത്തിന്റെ ദൈര്‍ഘ്യം സുമാര്‍ ഇരുപത്തൊമ്പതേകാല്‍ ദിവസം മുതല്‍ ഇരുപത്തൊമ്പതേമുക്കാല്‍ ദിവസം വരെ ആകാം. 
2000 - 2099 കാലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ മാസം 18/12/2017 നു ആരംഭിക്കുന്ന മാസമാണ്‌. (29 ദിവസം, 19 മണിക്കൂര്‍, 47 മിനിറ്റ്.)
ഇക്കാലത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മാസം: 16/06/2053 നു ആരംഭിക്കുന്ന മാസമാണ്‌. (29 ദിവസം, 6 മണിക്കൂര്‍, 35 മിനിറ്റ്.) 

ഈ റമദാന്‍ (ക്രി.വ.2013) മാസത്തിന്റെ മൊത്തം ദൈര്‍ഘ്യം 29 ദിവസവും 14 മണിക്കൂറും 36 മിനിറ്റുമാണ്‌. ഇങ്ങനെ മണിക്കൂറും മിനിറ്റും കൃത്യമാക്കി മാസം തുടങ്ങാനും അവസാനിപ്പിക്കാനും കഴിയുകയില്ലല്ലോ. അതിനാല്‍ ദിവസം തുടങ്ങുന്ന സമയത്തു തന്നെ മാസം തുടങ്ങുകയും ദിവസം തീരുന്ന സമയത്ത് അത് അവസാനിപ്പിക്കുകയും ചെയ്യുന്നു.
അതിനാല്‍, ഒരു മാസം നടപ്പില്‍ വരുന്നത് 29 അല്ലെങ്കില്‍ 30 ദിവസങ്ങളായിട്ടാണ്‌. അതെല്ലാവര്‍ക്കും അറിയാവുന്നതുമാണല്ലോ.

ഒരു ചന്ദ്രമാസത്തെ താഴെ കൊടുത്ത പ്രകാരം നാലായി ഭാഗിക്കാറുണ്ട്. ജൂലൈ എട്ടിലെ ന്യൂമൂണ്‍ മുതല്‍ ആഗസ്‌റ്റ് ഏഴിലെ ന്യൂമൂണ്‍ വരെയുള്ള സമയത്തെ നാലായി ഭാഗിച്ചത് കാണുക:

1. ന്യൂമൂണ്‍ മുതല്‍ (ജൂലൈ 8; 12:45) ഫസ്റ്റ് ക്വാര്‍ട്ടര്‍ (ജൂലൈ 16; 8:49) വരെ: 7 ദിവസം, 20 മണിക്കൂര്‍, 4 മിനിറ്റ് ദൈര്‍ഘ്യം.

2. ഫസ്റ്റ് ക്വാര്‍ട്ടര്‍ (ജൂലൈ 16; 8:49) മുതല്‍ ഫുള്‍മൂണ്‍ (ജൂലൈ 22; 23:46) വരെ: 6 ദിവസം, 14 മണിക്കൂര്‍, 57 മിനിറ്റ് ദൈര്‍ഘ്യം.

3. ഫുള്‍മൂണ്‍ (ജൂലൈ 22; 23:46) മുതല്‍ തേഡ് ക്വാര്‍ട്ടര്‍ (ജൂലൈ 29; 23:14) വരെ: 6 ദിവസം, 23 മണിക്കൂര്‍, 28 മിനിറ്റ് ദൈര്‍ഘ്യം.

4. തേഡ് ക്വാര്‍ട്ടര്‍ (ജൂലൈ 29 23:14) മുതല്‍ അടുത്ത ന്യൂമൂണ്‍ (ആഗസ്‌റ്റ് 8; 3:21) വരെ: 8 ദിവസം, 4 മണിക്കൂര്‍, 7 മിനിറ്റ്.

എല്ലാ മാസങ്ങളുടെയും ദൈര്‍ഘ്യം തുല്യമല്ലാത്തതു പോലെത്തന്നെ ഒരു മാസത്തിന്റെ നാലു ഭാഗങ്ങളുടെ ദൈര്‍ഘ്യവും തുല്യമായിരിക്കുകയില്ല. അഥവാ ചന്ദ്രമാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ ശരാശരി തോതാനുസരിച്ച് കണക്കാക്കാന്‍ കഴിയുകയില്ല.

ആത്മഹത്യ

എന്തൊരു തിടുക്കമായിരുന്നു അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍; പിന്നെ അജ്‌മല്‍ കസബിനെയും.
ഇപ്പോള്‍ കേള്‍ക്കുന്നു: പാര്‍ലമെന്റ് ആക്രമണവും മുംബൈ ആക്രമണവും സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടികളായിരുന്നുവെന്ന്.
അതുകൊണ്ടുതന്നെ ആയിരുന്നോ അവരെ തൂക്കിലേറ്റാന്‍ തിടുക്കം കാണിച്ചത്? കരിനിയമങ്ങള്‍ പാസാക്കാന്‍ വേണ്ടിയാണത്രെ ഈ ഒപ്പിക്കല്‍ കലാപങ്ങള്‍ സംഘടിപ്പിച്ചത്. എന്തിനാണ്‌ കരിനിയമങ്ങളുണ്ടാക്കുന്നത്?
ന്യൂനപക്ഷങ്ങളെയും ദലിതരെയും  ഇനിയും കൂടുതല്‍ പീഡിപ്പിക്കാനുള്ള അവസരമൊരുക്കാനോ?
അല്ലെങ്കില്‍ ഭീകരതയെ നേരിടുന്നതിന്നുള്ള ആയുധങ്ങളും മറ്റ് ഉപകരണങ്ങളും സാങ്കേതികവിദ്യയും വാങ്ങിക്കൂട്ടാനുള്ള സാഹചര്യമൊരുക്കാനോ? എല്ലാം കച്ചവടമാണല്ലോ. ഭീകരതയും അതിനെ നേരിടലും കച്ചവടം തന്നെ. നിയമനിര്‍മ്മാണം മറ്റൊരു കച്ചവടം. എന്തിന്‌ ഭരണം മൊത്തം തന്നെ കച്ചവടമാകുമ്പോള്‍, കച്ചവടമല്ലാത്തതായി അതിന്റെ കീഴില്‍ എന്താണുണ്ടാവുക?
ഇവിടെ രാഷ്ട്രീയപാര്‍ട്ടികള്‍ ദല്ലാളന്മാരാകുന്നു.
ഉദ്യോഗസ്ഥന്മാര്‍ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരും.

ജനങ്ങള്‍ എന്നുമിവിടെ വഞ്ചിതര്‍ തന്നെ. അവര്‍ക്ക് ബോധം വന്നാല്‍ എല്ലാ കച്ചവടവും അവസാനിക്കും. അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് ഒന്നാമതായി ജീവനക്കാരുടെ ഉത്തരവാദിത്തമാണ്‌. അവര്‍  കല്‍ത്തുറിങ്കിലടച്ചും ആയുധമുപയോഗിച്ച് കൊന്നും മര്‍ദ്ദിച്ചവശരാക്കിയും നിയമത്തിന്റെ നൂലാമാലകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും ജനത്തെ ഒതുക്കി നിറുത്തുന്നു. രണ്ടാമതായി അത് ദല്ലാളന്മാരുടെ ഉത്തരവാദിത്തമാണ്‌. അവര്‍ ചില കൊടിയും ചിഹ്നവും കാണിച്ച് ജനങ്ങളെ നിരവധി കഷണങ്ങളാക്കി വിഭജിച്ച് വെള്ളം കടക്കാത്ത അറകളിലാക്കിയിരിക്കുന്നു. പിന്നെ  സ്വന്തം നേതാക്കാന്മാര്‍ എന്തു തമ്മാടിത്തം കാണിച്ചാലും അവരെ വെള്ള പൂശേണ്ടത് പാര്‍ട്ടിക്കാരുടെ ചുമതലയാണ്‌. കൊള്ളകാരനോ കള്ളനോ കൊലപാതകിയോ വഞ്ചകനോ പെണ്ണുപിടുത്തക്കാരനോ രാജ്യദ്രോഹിയോ ഭീകരനോ വര്‍ഗ്ഗീയവാദിയോ സ്വജനപക്ഷപാതിയോ കൊള്ളരുതാത്തവനോ ഒക്കെയായ നേതാവിന്റെ മൂടുതാങ്ങുന്നത് അവരുടെ ചുമതലയായിത്തീരുന്നു.

എന്നാല്‍, ഇതൊക്കെ നാണക്കേടാണെന്ന് ജനം തിരിച്ചറിയുന്ന ഒരു കാലം വരും. അന്ന് ജനം ഈ കാപാലികരെ തുറുങ്കിലടയ്ക്കും. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട, ജനങ്ങള്‍ക്കു വേണ്ടി ഭരിക്കുന്ന, ജനങ്ങളുടെ ഭരണകൂടം നിലവില്‍ വരും. രാഷ്ട്രീയക്കാര്‍ ജനപക്ഷത്തു തന്നെ നിലകൊള്ളും. നിയമനിര്‍മ്മാണം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് ആയിത്തീരും. ഉദ്യോഗസ്ഥന്മാര്‍ ജനസേവകന്മാരായി മാറും. രാജ്യത്ത് നീതിയും ന്യായവും ധര്‍മ്മവും നടപ്പിലാകും.   ഈ രാജ്യം ജീവിക്കാന്‍ കൊള്ളുന്ന ഒരിടമായി മാറും.

നടക്കാത്ത കാര്യങ്ങള്‍ നടക്കുന്നതായി സങ്കല്‍പ്പിച്ച് ആശ്വാസം കണ്ടെത്തുന്നത് മനസ്സിന്റെ ഒരു അതിജീവനതന്ത്രമാണ്‌. ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന തോന്നല്‍ കലശലാകും.