Sunday, September 29, 2013

ജനാധിപത്യത്തിന്റെ അന്തസ്സത്ത

നിഷേധവോട്ടിനുള്ള അനുമതി നല്‌കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ ആഹ്ലാദത്തിലാണല്ലോ നമ്മളെല്ലാവരും. ഒന്നുകില്‍ ഈനാംപേച്ചി, അല്ലെങ്കില്‍ മരപ്പട്ടി - ഇതാണ്‌ നിലവിലുള്ള അവസ്ഥ. പുതിയ നിര്‍ദ്ദേശത്തോടെ ഈ അവസ്ഥ മാറാന്‍ പോകുന്നു; എന്ന് ആരും കരുതേണ്ടതില്ല. നിഷേധവോട്ടിന്‌ ഭൂരിപക്ഷം കിട്ടിയാല്‍ പോലും അത് പരിഗണന അര്‍ഹിക്കുന്നില്ലത്രെ. മറിച്ച് അതിനു താഴെ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥി ജയിക്കുമത്രെ. അത് പറ്റുകയില്ല. നിഷേധവോട്ടിന്‌ ഫലം വേണം. മേല്‍ പറഞ്ഞവരില്‍ ആരും വേണ്ടെന്ന് തീരുമാനിക്കാനുള്ള സമ്മതിദായകരുടെ അവകാശമായി അത് മറണം. സമ്മതിദായകര്‍ നിരാകരിച്ചവര്‍ അവരുടെ പ്രതിനിധിയായി വരുകയില്ലെന്ന് ഉറപ്പാക്കണം. 

തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണത്തില്‍ ഒരു പടികൂടി മുമ്പോട്ട് പോകാന്‍ കഴിയണം. രംഗത്തുള്ള സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ജയിക്കുന്നു; ഇതാണല്ലോ നിലവിലുള്ള സങ്കല്‍പ്പം. ഇതും മാറണം. എന്നിട്ട് ആകെ പോള്‍ ചെയ്‌ത വോട്ടിന്റെ 50% വും ഒരു വോട്ടെങ്കിലും കൂടുതലും ലഭിച്ചാലേ സ്ഥാനാര്‍ത്ഥി വിജയിക്കുകയുള്ളു എന്ന് വരണം. അതുപോലെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന പതിവും അവസാനിപ്പിക്കണം. ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയേ ഉള്ളുവെങ്കിലും അവിടെ വോട്ടെടുപ്പ് നടക്കണം. എന്നിട്ട് അയാള്‍ക്ക് 50% നു മേല്‍ ഒരു വോട്ടെങ്കിലും കിട്ടിയാല്‍ അയാള്‍ ജയിക്കും; ഇല്ലെങ്കില്‍ തോല്‍ക്കും - എന്നു വരണം. ഇതാണ്‌ ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്ന സമ്പ്രദായം.

Monday, September 23, 2013

വിവാഹപ്രായം

ശരീഅത്ത് അനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നത് പതിനാറാം വയസ്സിലല്ല. അത് പലപ്പോഴും പ്രൈമറി സ്കൂള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് സംഭവിച്ചിരിക്കും. എന്നുവെച്ച് അതാണ്‌ ശരീഅത്ത് അനുസരിച്ചുള്ള വിവാഹപ്രായം എന്ന് പറയാന്‍ പറ്റുമോ?

ഇനി ലൈംഗികപ്രായപൂര്‍ത്തിയാണ്‌ ശരീഅത്തനുസരിച്ചുള്ള വിവാഹപ്രായമെങ്കില്‍ ആ പ്രായത്തിലെത്തിയ ആണ്‍കുട്ടികളെയും കല്യാണം കഴിക്കാന്‍ അനുവദിക്കണ്ടേ? അല്ലാതെ ഇരട്ടത്താപ്പ് പടുണ്ടോ? അതും ശരീഅത്ത് നിരോധിച്ചതല്ലേ? ആണ്‍കുട്ടികള്‍ക്ക് നിലവിലുള്ള പ്രായപരിധിയായ 21 വയസ്സില്‍ ഇളവ് കിട്ടാന്‍ വേണ്ടിയല്ലേ ആദ്യം സമരം ചെയ്യ്‌ണ്ടത്?

'ശരീഅത്ത് വിരുദ്ധന്മാര്‍' എന്ന് സമുദായം അധിക്ഷേപിച്ചവര്‍ ഒച്ചപ്പാടുണ്ടാക്കുകയും; 18 വയസ്സിനു മുമ്പുള്ള വിവാഹം ഭരണകൂടം നിരോധിക്കുകയും ചെയ്‌തപ്പോള്‍ മാത്രമല്ലേ ശൈശവവിവാഹം എന്ന സമ്പ്രദായം ഒരു പരിധി വരെ കുറഞ്ഞത്?

വിവാഹം നടത്താന്‍ ലൈംഗിക പ്രായപൂര്‍ത്തി മാത്രം മതിയോ? പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നേടാന്‍ അവസരം വേണ്ടേ? പക്വത ഉണ്ടാവണ്ടേ? അതിനൊക്കെ മുമ്പ് കെട്ടിച്ചയക്കാനുള്ള വല്ല പഴുതും നിയമത്തില്‍ ഉണ്ടായാല്‍ പ്രൈമറി ക്ലാസില്‍ തന്നെ കല്യാണം കഴിച്ചയച്ചിരുന്ന പഴയ സമ്പ്രദായം തിരിച്ചുവരില്ലേ? വിദ്യാഭ്യാസമേഖലയില്‍ സമുദായത്തിലെ പെണ്‍കുട്ടികള്‍ ഇനിയും പിന്നാക്കം പോവില്ലേ? എന്തൊക്കെ പറഞ്ഞാലും വിവാഹപ്രായപരിധി നിയമല്ലേ സമുദായത്തിലെ പെണ്‍കുട്ടകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കിയത്? കെട്ടിക്കൊണ്ടുപോകാന്‍ ആരെങ്കിലും വരട്ടെ; അതു വരെ പഠിപ്പിക്കാം; ഇതല്ലേ സമുദായത്തിന്റെ നയം.

മേല്‍ പറഞ്ഞ നിയമം നിലവിലുണ്ടായിട്ടുപോലും ഭൂരിപക്ഷം കുട്ടികളുടെയും കല്യാണം ഇപ്പോഴും നടക്കുന്നത് 18 നു മുമ്പാണ്‌. അത്തരം വിവാഹങ്ങളുടെ ഉത്തരവാദികളെ ശിക്ഷിക്കാന്‍ ഭരണകൂടം തീരുമാനിച്ചാല്‍ സമുദായത്തിന്റെ നല്ലൊരു പങ്ക് അഴികള്‍ക്കുള്ളിലാകും കഴിയേണ്ടിവരുക.

ഇനി 16 ല്‍ കല്യാണമാകാം എന്ന ഇളവ് ലഭിച്ചാല്‍ എന്തായിരിക്കും അവസ്ഥ? അതോടെ എല്ലാം കഴിയും. 16 തികയാന്‍ കാത്തിരിക്കുന്നതു പോയിട്ട് സ്കൂള്‍ ഫൈനല്‍ പോലും കഴിയുന്നതിനു മുമ്പ് കെട്ടിച്ചയക്കുന്നത് പതിവാകും. അതുകൊണ്ട് ഒരു തരത്തിലുള്ള ഇളവും ഇക്കാര്യത്തില്‍ ഉണ്ടാകരുത്. 18 നു മുമ്പുള്ള കല്യാണം ശിക്ഷാര്‍ഹമായ കുറ്റമായി തന്നെ കണക്കാക്കണം. കര്‍ശനമായി ഈ നിയമം നടപ്പിലാക്കുകയും വേണം. മുസ്‌ലിം പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‌ക്കാന്‍ പ്രാപ്തിയുള്ളവരായി വളരട്ടെ.