Friday, September 30, 2011

കുരിശുസംഭവം: ഒരു കെട്ടുകഥ


സുവിശേഷ ഗ്രന്‍ഥങ്ങളിലാണ്‌ കുരിശുസംഭവം നാം വായിക്കുന്നത്. സംഭവം നാലു സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്; അവര്‍ നാലും സംഭവത്തിന്റെ ദൃക്‌സാക്ഷികളല്ലെങ്കിലും. കേട്ടുകേള്‍വിയും ഭാവനയും അടിസ്ഥനമാക്കിയുള്ള വിവരണമാണ്‌ അവര്‍ നല്‍കുന്നത്. ഒന്നാമതായി ഇത് തന്നെ സാക്‌ഷ്യത്തിന്റെ വിശ്വസനീയതയെ ഹനിക്കുന്നുണ്ട്.

അത് മാറ്റിവച്ച് കൊണ്ട് റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തു നോക്കാം. നാലു പേരും പല കാര്യത്തിലും പരസ്പരം വിയോജിക്കുന്നത് സംഭവത്തിന്റെ വിശ്വാസ്യതയെ വീണ്ടും ഹനിക്കുന്നു. അത്തരം വൈരുദ്ധ്യങ്ങളില്‍ ചിലത് ഇവിടെ വിശകലനം നടത്താം എന്ന് കരുതുന്നു.

1. ഒറ്റുകാരനെ പറ്റി ക്രിസ്തു മുന്നറിയിപ്പ് നല്‍കിയത് നാലു സുവിശേഷകരും സമ്മതിക്കുന്ന കാര്യമാണ്‌. അവരില്‍ മൂന്നു പേര്‍ പറയുന്നത് ആരായിരിക്കും ആ ഒറ്റുകാരന്‍ എന്ന് ക്രിസ്തു വ്യക്തമാക്കിയില്ലെന്നും അതിനാല്‍ പന്ത്രണ്ടില്‍ ഒരോരുത്തരും അത് താനാകുമോ എന്ന് ഭയപ്പെട്ടുവെന്നുമാണ്‌. എന്നാല്‍ യോഹന്നാന്‍ മാത്രം പറയുന്നു: ഒറ്റുകാരനെ ക്രിസ്തു ചൂണ്ടിക്കാണിച്ചു കൊടുത്തെന്ന്. "ഞാന്‍ അപ്പം മുക്കി ആര്‍ക്ക് കൊടുക്കുന്നുവോ അയാള്‍ തന്നെ (ഒറ്റുകാരന്‍!)" എന്നു പറഞ്ഞ് അദ്ദേഹം അപ്പം മുക്കി യുദായ്ക്ക് കൊടുത്തു. (യോഹ. 13:26.27)

* ഇതില്‍ ഏതാണ്‌ ശരി? 12 ഇല്‍ ഒരാള്‍ ഒറ്റുകാരനാകും എന്ന് പറയുക മാത്രമാണോ ക്രിസ്തു ചെയ്തത്? അതല്ല; ആളെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടുണ്ടോ?

2. ഗത്‌സമനിയില്‍ ക്രിസ്തു മുട്ട് കുത്തി പ്രാര്‍ത്ഥിച്ചുവെന്നും അല്ല; കമിഴ്ന്നു വീണ്‌ പ്രാര്‍ത്ഥിച്ചെന്നും പരസ്പര വിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ കാണാം. മുട്ട് കുത്തി. (ലൂ. 22:41) മുഖം നിലത്ത് കുത്തി/ നിലത്ത് വീണ്‌ (മാര്‍. 14:35; മത്താ. 26:39).

* ക്രിസ്തു എങ്ങനെയാണ്‌ പ്രാര്‍ത്ഥിച്ചത്? ക്രൈസ്തവര്‍ ചെയ്യുമ്പോലെ മുട്ട്കുത്തി നിന്ന്?/ മുസ്‌ലിംകള്‍ ചെയ്യുമ്പോലെ സാഷ്ടാംഗപ്രണാമം ചെയ്ത്?/ ഹിന്ദുക്കളില്‍ ചിലര്‍ ചെയ്യുന്നത് പോലെ നിലത്ത് കമഴ്ന്ന് വീണ്‌?

3. പിലാത്തോസ് ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്തേക്ക് അയച്ചെന്ന് ലൂക്കോസ് (23:6-12) പറയുന്നു. മറ്റാരും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

* അയാള്‍ ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്ത് അയച്ചോ?/ അയച്ചില്ലേ?

4. ക്രിസ്തുവിനെ പിടികൂടാന്‍ മുഖ്യപുരോഹിതന്‍മാരും മൂപ്പന്മാരും നേരിട്ട് വന്നെന്ന് ലൂക്കോസ് (22:52,53) പറയുന്നു. എന്നാല്‍ ഇവര്‍ അയച്ച സേവകന്‍മാരോ ഒരു ആള്‍ക്കൂട്ടമോ ആണ്‌ വന്നതെന്ന് മറ്റുള്ളവര്‍ (മ 26:47, മാ. 14:43, യോ 18:3) പറയുന്നു.

* ആരാണ്‌ ശരിക്കും വന്നത്? മുഖ്യപുരോഹിതരും നേതാക്കന്‍മാരും ആണോ?/ അതല്ല അവരുടെ സേവകരോ?

5. ഒറ്റുകാരന്‍ മുമ്പോട്ട് വന്ന് ക്രിസ്തുവിനെ ഗുരോ എന്ന് വിളിച്ചു ചുംബിച്ചു; അപ്പോള്‍ ആള്‍ക്കൂട്ടം മുമ്പോട്ട് വന്ന് ക്രിസ്തുവിനെ പിടികൂടി. (മ 26:48-50, മാ 14:45,46, ലൂ 22:48) അതേസമയം യോഹന്നാന്‍ ഈ ചുംബനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അദ്ദേഹം (18:4-9, 12) പറയുന്ന കഥ മറ്റൊന്നാണ്‌. ക്രിസ്തു ആള്‍ക്കൂട്ടത്തോട് ചോദിക്കുന്നു: 'നിങ്ങള്‍ ആരെ അന്വേഷികുന്നു' എന്ന്. അവര്‍ പറയുന്നു: 'നസറായനായ ക്രിസ്തുവിനെ' എന്ന്. 'അത് ഞാനാണ്'എന്ന് ക്രിസ്തുവിന്റെ മറുപടി, എന്നിട്ട് അവര്‍ അദ്ദേഹത്തെ പിടികൂടുകയല്ല; അദ്ദേഹത്തിന്ന് മുമ്പില്‍ വീണ്‌ നമസ്‌കരിക്കുകയാണ്‌ ചെയ്യുന്നത്. പിന്നീട് പിടികൂടുന്നുമുണ്ട്.

* എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? യൂദാ ചുംബിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ പിടികൂടിയോ? അതല്ല യോഹന്നന്‍ പറഞ്ഞ പോലെ ഒരു സംഭാഷണം നടക്കുകയും പിന്നെ പിടികൂടുകയും ചെയ്തോ? ഇതിനിടയില്‍ ആള്‍ക്കൂട്ടം അദ്ദേഹത്തെ നമസ്‌കരിക്കുകയും ചെയ്തോ?

6. ഒറ്റിക്കൊടുത്തതിന്ന് കിട്ടിയ പ്രതിഫലമായ 30 വെള്ളിക്കാശ്‌ യൂദാ ദേവാലയത്തിലേക്ക് എറിഞ്ഞു, ദേവാലയത്തിന്റെ ആളുകള്‍ ആ പണം കൊണ്ട് പരദേശികളെ സംസ്കരിക്കാന്‍ ഒരു കുശവന്റെ നിലം വാങ്ങി, പിന്നീട് അയാള്‍ പോയി തൂങ്ങി മരിച്ചെന്ന് മത്തായ് (27:1-6) പറയുമ്പോള്‍, അപ്പോസ്തല പ്രവൃത്തികള്‍ പറയുന്നത്: യൂദാ നിലം വാങ്ങിയെന്നും അയാള്‍ തല കീഴായി വീണ്‌ നടുവെ പിളര്‍ന്ന് മരിച്ചെന്നുമാണ്‌. (1:18-19)

* യൂദാ തൂങ്ങി മരിച്ചോ അതല്ല വീണു വയറ്‌ പിളര്‍ന്ന് മരിച്ചോ?

7. കുറേനക്കാരനായ ശിമയോനെ വഴിയില്‍ കാണുകയും അയാളെ കൊണ്ട് കുരിശു വഹിപ്പിക്കുകയും ചെയ്തെന്ന് മൂന്ന് സുവിശേഷകന്മാര്‍ (മ.27:32,33, മാ. 15:21,22, ലൂ. 23:26) പറയുന്നു. എന്നാല്‍ ഗോല്‍ഗോഥാ വരെ കുരിശു ചുമന്ന് കൊണ്ട് പോയത് യേശുവാണെന്നാണ്‌ യോഹന്നാന്‍ (19:17) പറയുന്നത്.

* ഗോല്‍ഗോഥാ വരെ ക്രിസ്തു തന്നെ കുരിശ് ചുമന്നുവൊ? അതല്ല ഇടയ്ക്ക് വച്ച് ആ ജോലി അവര്‍ ശിമയോനെ ഏല്‍പ്പിച്ചുവോ?

8. അന്ത്യനിമിഷം: കുരിശില്‍ കിടന്ന ക്രിസ്തു ഏലീ ഏലീ ലമ്മാ സബക്താനീ എന്ന് പറഞ്ഞു പിന്നെ ഉറക്കെ നിലവിളിച്ച് കൊണ്ട് അന്ത്യ ശ്വാസം വലിച്ചു. (മ. 27:45-50)
ഏലോഹീ ഏലോഹീ ലമ്മാ സബക്താനീ എന്നാണ്‌ കരഞ്ഞത്. (മാര്‍. 15:33-39)
യേശു ഉറക്കെ നിലവിളിക്കുകയും 'എന്റെ ആത്മാവിനെ നിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നു' എന്ന് പറഞ്ഞ് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. (ലൂക്കോ. 23:44-47) വിനാഗിരി കുടിച്ച ശേഷം 'എല്ലാം പൂര്‍ത്തിയായി' എന്ന് പറഞ്ഞ് പ്രാണന്‍ വെടിഞ്ഞു. (യോഹ. 19:28-30)

* യഥാര്‍ത്ഥത്തില്‍ അന്ത്യനിമിഷത്തില്‍ എന്താണ്‌ സംഭവിച്ചത്? മത്തായിയും മാര്‍ക്കോസും പറഞ്ഞത് പോലെയൊ? അതല്ല; ലൂക്കോസോ അല്ലെങ്കില്‍ യോഹന്നാനോ പറഞ്ഞത് പോലെയോ?

9. ക്രിസ്തുവിന്റെ മരണം നടന്നപ്പോള്‍ ദേവാലയത്തിന്റെ തിരശ്ശീല കീറിയ കാര്യം യോഹന്നാനൊഴികെ മൂന്ന് സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സമയത്ത്: 1. ഭൂമി കുലുങ്ങി. 2. പാറകള്‍ പിളര്‍ന്നു. 3. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. 4. അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. 5. അവര്‍ വിശുദ്ധ നഗരത്തിലെ അനേകര്‍ക്ക് പ്രത്യക്ഷരായി.പക്ഷെ ഇതൊന്നും മത്തായി (27:51-54) ഒഴികെ മറ്റാരും റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് അല്‍ഭുതകരമായിരിക്കുന്നു. ദേവാലയത്തിന്റെ തിരശ്ശീല കീറുന്നത് കണ്ടവര്‍ ഭൂമി കുലുങ്ങിയതും പാറകള്‍ പിളര്‍ന്നതും കണ്ടില്ലത്രേ. ഒരു തിരശ്ശീല കീറുന്നത് നോക്കി നിന്നാലേ കാണുകയുള്ളു; എന്നാല്‍ ഭൂമി കുലുക്കമോ? ഉറങ്ങിക്കിടക്കുന്നവര്‍ പോലും അറിയും. എന്നിട്ടും ഈ മഹാല്‍ഭുതം 

* മത്തായി ഒഴികെ മറ്റാരും അറിഞ്ഞില്ലെന്ന്. ഇതെങ്ങനെ വിശ്വസികുക?

10. കുരിശില്‍ ഒരു ലിഖിതം സ്ഥാപിച്ചതായി എല്ലാ സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 'യഹൂദരുടെ രാജാവായ യേശുവാണിവന്‍' (മ. 27:37), 'യഹൂദരുടെ രാജാവ്' (മാ. 15:27), 'ഇത് യഹൂദരുടെ രാജാവാണ്‌'. (ലൂ. 23:38), 'നസറായനായ യേശു യഹൂദരുടെ രാജാവ്' (യോ. 19:19). നേരിയ തോതിലെങ്കിലും വ്യത്യാസം ഇവയില്‍ കാണപ്പെടുന്നുണ്ട്. 

* ഒരു ലിഖിതം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൃത്യമാകേണ്ടതുണ്ട്. എന്നാല്‍ ഇവിടെയത് പാലിക്കപ്പെട്ടുകാണുന്നില്ല. എന്ത് കൊണ്ട്?

11. ക്രൂശിക്കപ്പെട്ടിടത്ത് ക്രിസ്തുവിന്റെ അമ്മയുണ്ടായിരുന്നതായും കുരിശില്‍ കിടന്ന് കൊണ്ട് അദ്ദേഹം അമ്മയോട് സംസാരിച്ചതായും യോഹന്നാന്‍ (19:25) റിപ്പോര്‍ട്ട് ചെയ്യൂന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ഇത് കണ്ടില്ല. അവിടെയുണ്ടായിരുന്ന പല സ്ത്രീകളുടെയും പേര്‌ എടുത്ത് പറഞ്ഞിട്ടും സുപ്രധാനമായ ഇക്കാര്യം മാത്രം മറ്റുള്ളവര്‍ കണ്ടില്ല. 

* ശരിയ്ക്കും അദ്ദേഹത്തിന്റെ അമ്മ മറിയം അവിടെ ഉണ്ടായിരുന്നോ? അവര്‍ തമ്മില്‍ സംസാരിച്ചുവോ?

12. ആഴ്‌ചയിലെ ഒന്നാം നാള്‍ അതിരാവിലെ മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയിലേക്ക് ചെന്നു എന്ന് നാല്‌ പേരും പറയുന്നു. എന്നാല്‍ ഇത് സൂര്യന്‍ ഉദിച്ചപ്പോള്‍ ആണെന്ന് മാര്‍. 16: 1 പറയുമ്പോള്‍ അല്ല; ഇരുട്ടുള്ളപ്പോള്‍ തന്നെയാണെന്ന് യോഹ 20:1 പറയുന്നു. 

* ഉദിച്ചപ്പോള്‍ / ഇരുട്ടുള്ളപ്പോള്‍: ഇത് രണ്ടും രണ്ടാണ്‌. ഏതാണ്‌ ശരി?

13. ക്രിസ്തുവിന്റെ കല്ലറ അടച്ച കല്ല്‌ ആരാണ്‌ നീക്കിയത്? കാലത്ത് കല്ലറ കാണാന്‍ ചെന്ന മഗ്ദലന മറിയമും മറ്റെ മറിയമും പറഞ്ഞെന്ന് മത്തായി റിപ്പോര്‍ട്ട് ചെയ്യുന്നു: 'അവര്‍ ചെന്നപ്പോള്‍ ഒരു മാലാഖ ആകാശത്ത് നിന്ന് ഇറങ്ങി വരുകയും കല്ല്‌ ഉരുട്ടി മാറ്റുകയും എന്നിട്ട് അതിന്‍മേല്‍ കയറി ഇരിക്കുകയും ചെയ്യുന്നത് അവര്‍ കണ്ടുവെന്ന്. (മത്തായി 28:2) എന്നാല്‍ മറ്റ് മൂന്ന് സുവിശേഷകരും (മാ. 16:4, ലൂ. 24:2, യോ. 20:1) പറയുന്നത് മഗ്ദലന മറിയമും മറ്റെ മറിയമും അവിടെ എത്തിയപ്പോള്‍ തന്നെ കല്ല്‌ ഉരുട്ടി മാറ്റപ്പെട്ടതായിട്ടാണ്‌ കണ്ടതെന്നാണ്‌. 

* അവര്‍ എത്തിയ ശേഷം ഉരുട്ടി മാറ്റി എന്നതും നേരത്തെ തന്നെ മാറ്റപ്പെട്ടു എന്നതും രണ്ടാണ്‌. ഏതാണ്‌ ശരി?

14. അവര്‍ കല്ലറ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ വലിയ ഭൂകമ്പമുണ്ടായെന്ന് മത്തായി (28:2) പറയുന്നു. എന്നാല്‍ മറ്റ് മൂന്ന് പേരും ഈ ഭൂകമ്പം അറിഞ്ഞില്ലത്രെ! നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും പോലെയല്ല ഭൂകമ്പം. നേരത്തെ സൂചിപ്പിച്ചത് പോലെ ഉറങ്ങിക്കിടക്കുന്നവര്‍ പോലും അതറിയും. അതിന്റെ അടയാളം വളരെക്കാലം കാണാന്‍ പാകത്തില്‍ നിലനില്‍ക്കുകയും ചെയ്യും. എന്നിട്ടും അവര്‍ അറിഞ്ഞില്ലെന്ന്. 

* ശരിയ്ക്കും ഭൂകമ്പം ഉണ്ടായിരുന്നോ?

15. അവര്‍ കല്ലറയ്കകത്ത് ഒരു മാലാഖയെ കണ്ടെന്ന് മാര്‍ക്കോസ് (16:5) പറയുമ്പോള്‍, രണ്ട് പേരെ കണ്ടെന്നാണ്‌ ലൂക്കോസ് (24:4) പറഞ്ഞത്. ഒരു മാലാഖയെ പുറത്ത് കണ്ടെന്നാണ്‌ മത്തായി (28:2) പറഞ്ഞത്. എന്നാല്‍ അകത്തോ പുറത്തോ ഒരു മാലാഖയെയും കണ്ടതായി യോഹന്നാന്‍ പറയുന്നില്ല.

* ശരിയ്ക്കും അവര്‍ മാലാഖയെ കണ്ടിരുന്നോ?: ഒന്ന്?/ രണ്ട്?/ അകത്ത്?/ പുറത്ത്?

16. മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയില്‍ കടന്നെന്നാണ്‌ മൂന്ന് സുവിശേഷകരും (മ. 28:5, മാ. 16:5, ലൂ. 24:2) പറയുന്നത്. എന്നാല്‍ കല്ല്‌ മാറ്റിയതയി കണ്ടപ്പോള്‍, അകത്ത് കടക്കാതെ അവര്‍ ഓടിപ്പോയെന്ന് യോഹന്നന്‍ (20:2) പറയുന്നു. 

* അവര്‍ കല്ലറയില്‍ കയറി നോക്കിയോ? അതല്ല ഓടിയോ?

17. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെന്ന് സ്ത്രീകളെ അറിയിച്ചത് മാലാഖയാണെന്ന് മൂന്ന് സുവിശേഷകന്‍മാര്‍ (മ. 28:6, മാ. 16:6, ലൂ. 24:6) പറയുന്നു. എന്നാല്‍ യോഹന്നാന്‍ (20:9) പറയുന്നത് അത് ശിഷ്യന്‍മാര്‍ സ്വയം അനുമാനിച്ചെന്നാണ്‌. 

* എന്താണ്‌ സംഭവിച്ചത്? മാലാഖ പറഞ്ഞോ? അതല്ല ശിഷ്യന്‍മാര്‍ അനുമാനിച്ചോ?

18. മഗ്ദലന മറിയം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് വിവരം ശിഷ്യന്‍മാരെ അറിയിച്ചെന്ന് രണ്ട് സുവിശേഷകന്‍മാര്‍ (മ. 28:7,8, ലൂ. 24:9,10) പറയുന്നു. എന്നാല്‍ മാര്‍ക്കോസ് പറയുന്നത്: ഉയിര്‍ത്തെഴുന്നേറ്റ കാര്യം ശിഷ്യന്‍മാരെ അറിയിക്കാന്‍ സ്ത്രീകളെ മാലാഖ ചുമതലപ്പെടുത്തിയിരുന്നെങ്കിലും (16:7) ഭയം മൂലം അവര്‍ ആരോടും ഒന്നും പറഞ്ഞില്ലെന്നാണ്‌. (16:8) അതേസമയം യോഹന്നാന്‍ (20:2) പറയുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു കഥയാണ്‌: "അവര്‍ കര്‍ത്താവിനെ കല്ലറയില്‍ നിന്ന് എടുത്ത് മാറ്റിയിരിക്കുന്നു. അവര്‍ അവനെ എവിടെ വച്ചെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞു കൂടാ" എന്നാണ്‌ ഈ സ്ത്രീകള്‍ ശിഷ്യന്‍മാരോട് പറഞ്ഞതത്രെ. 

* യഥാര്‍ത്ഥത്തില്‍ അവര്‍ ശിഷ്യന്‍മാരോട് പറഞ്ഞതെന്താണ്‌? ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെന്നാണോ? അതല്ല; ബോഡി കാണുന്നില്ലെന്ന് മാത്രമോ?

കുരിശ് സംഭവം കെട്ടുകഥയല്ലെന്ന് കരുതാന് ഒരു ന്യായവുമില്ല. സുവിശേഷകന്‍മാര്‍ തമ്മിലുള്ള വൈരുദ്ധ്യമാണ്‌ പ്രധാനമായും ഇതിന്റെ വിശ്വാസ്യത തകര്‍ക്കുന്നത്. കുരിശ് സംഭവം നടന്നിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. എന്നാല്‍ ഇത് മുഹമ്മദിന്ന് പറ്റിയ ഒരു അബദ്ധമാണെന്നാണ്‌ ക്രൈസ്തവരുടെ വിലയിരുത്തല്‍. അവരെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തന്‍ ഇത് സഹായകമാകും എന്ന് കരുതുന്നു.

കെ.കെ. ആലിക്കോയ

No comments:

Post a Comment