Sunday, September 29, 2013

ജനാധിപത്യത്തിന്റെ അന്തസ്സത്ത

നിഷേധവോട്ടിനുള്ള അനുമതി നല്‌കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ ആഹ്ലാദത്തിലാണല്ലോ നമ്മളെല്ലാവരും. ഒന്നുകില്‍ ഈനാംപേച്ചി, അല്ലെങ്കില്‍ മരപ്പട്ടി - ഇതാണ്‌ നിലവിലുള്ള അവസ്ഥ. പുതിയ നിര്‍ദ്ദേശത്തോടെ ഈ അവസ്ഥ മാറാന്‍ പോകുന്നു; എന്ന് ആരും കരുതേണ്ടതില്ല. നിഷേധവോട്ടിന്‌ ഭൂരിപക്ഷം കിട്ടിയാല്‍ പോലും അത് പരിഗണന അര്‍ഹിക്കുന്നില്ലത്രെ. മറിച്ച് അതിനു താഴെ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥി ജയിക്കുമത്രെ. അത് പറ്റുകയില്ല. നിഷേധവോട്ടിന്‌ ഫലം വേണം. മേല്‍ പറഞ്ഞവരില്‍ ആരും വേണ്ടെന്ന് തീരുമാനിക്കാനുള്ള സമ്മതിദായകരുടെ അവകാശമായി അത് മറണം. സമ്മതിദായകര്‍ നിരാകരിച്ചവര്‍ അവരുടെ പ്രതിനിധിയായി വരുകയില്ലെന്ന് ഉറപ്പാക്കണം. 

തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണത്തില്‍ ഒരു പടികൂടി മുമ്പോട്ട് പോകാന്‍ കഴിയണം. രംഗത്തുള്ള സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ജയിക്കുന്നു; ഇതാണല്ലോ നിലവിലുള്ള സങ്കല്‍പ്പം. ഇതും മാറണം. എന്നിട്ട് ആകെ പോള്‍ ചെയ്‌ത വോട്ടിന്റെ 50% വും ഒരു വോട്ടെങ്കിലും കൂടുതലും ലഭിച്ചാലേ സ്ഥാനാര്‍ത്ഥി വിജയിക്കുകയുള്ളു എന്ന് വരണം. അതുപോലെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന പതിവും അവസാനിപ്പിക്കണം. ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയേ ഉള്ളുവെങ്കിലും അവിടെ വോട്ടെടുപ്പ് നടക്കണം. എന്നിട്ട് അയാള്‍ക്ക് 50% നു മേല്‍ ഒരു വോട്ടെങ്കിലും കിട്ടിയാല്‍ അയാള്‍ ജയിക്കും; ഇല്ലെങ്കില്‍ തോല്‍ക്കും - എന്നു വരണം. ഇതാണ്‌ ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്ന സമ്പ്രദായം.

No comments:

Post a Comment