Wednesday, October 2, 2013

ഞമ്മക്ക് വേണ്ടാ



അബുവിന്റെ ബാപ്പ വിറക് ശേഖരിച്ചാണ്‌ കുടുംബം പോറ്റിയിരുന്നത്. ഒരു ദിവസം ബാപ്പ കാട്ടിലേക്ക് പുറപ്പെടുമ്പോള്‍ അബു പറഞ്ഞു: 'ബാപ്പാ, ഞമ്മളും ബര്‌ന്ന്.'

'യ്യ് എങ്ങട്ടാ?'

'ങ്ങളൊപ്പം കാട്ട്‌ക്ക്; ബെറക് ബെട്ടാന്‍.'

'അനക്ക് ന്ന് പരീച്ച തൊടങ്ങ്വല്ലേ?'

'പരീക്ഷ നടക്കട്ടെ; ഞാനിനി സ്‌കൂള്‌ല് പോണ്‌ല്ല.'

'അതെന്താ?'

'പോയ്‌റ്റും ബല്യ കാര്യൊന്നൂല്ല. ഉദ്യോഗം കിട്ടാനൊക്കെ ബല്യ പാടാന്നാ കേക്കണത്.'

'യ്യ് പറഞ്ഞത് നേരാ. ഇപ്പള്‍ത്തെ കാലത്ത് പടിച്ചിട്ടൊന്നും ഒര്‌ കാര്യവുല്ല. യ്യ് കാട്ട്‌ക്ക് പോര്‌. ന്‌യ്ക്കൊര്‌ കൂട്ടാവൂലോ.'

ബാപ്പയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തന്റെ തീരുമാനം വളരെ ശരിയായിരുന്നുവെന്ന് അവന്നു മനസ്സിലായി. അവന്നേറെ അഭിമാനവും തോന്നി. അഭിമാനത്തിന്റെ ആ മുഹൂര്‍ത്തത്തില്‍ രണ്ടു വിശിഷ്ടശബ്‌ദങ്ങള്‍ അവന്റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

ഒന്ന് അവന്റെ വല്യുമ്മയുടെ ശബ്‌ദം: 'മോനേ, സ്കോള്‍ല് പോണം. ഒര്‌ കത്തെവുതാനും കണക്ക് കൂട്ടാനും ഒക്ക പഠിയ്ക്കണം. അയ്‌നേക്കാള്‍ തോന പടിയ്ക്കര്‍ത്. തോന പടിച്ചാ ബയ് പെയച്ച്വോവും.'

അതൊരു സാധാരണക്കാരിയുടെ വര്‍ത്തമാനം. ഇതിലേറെ ശബ്‌ദത്തില്‍ അവന്റെ കാതില്‍ മുഴങ്ങിയത് ഉസ്‌താദിന്റെ ആധികാരിക ശബ്‌ദമായിരുന്നു: 'ഇങ്‌ഗ്ലീഷ് പഠിച്ചാ മന്‌ഷന്‍ തല തിരിഞ്ഞ് പോകും. എന്താ, ങ്ങക്ക് സംശ്യൊണ്ടോ? ന്നാ നോക്ക്. 'എ,ബി' ഇങ്ങനെയല്ലേ ഇങ്‌ഗ്ലീഷ് പഠിയ്‌ക്കാന്‍ തൊടങ്ങണത്? പിന്നെ ബിരുദം കിട്ടുമ്പളോ? 'ബി.എ' എന്നാകും. അതല്ലേ ഞാമ്പറഞ്ഞത്; തല തിരിഞ്ഞ്‌പോകൂന്ന്. തല തിരിഞ്ഞാ പിന്നെ പോക്വ നരകത്ത്‌ക്കാ. അയ്‌നക്കൊണ്ട്, മുത്തഖീങ്ങളേ, അത് ഞമ്മക്ക് വേണ്ടാ.'

1 comment:

  1. ഹഹഹ
    തലതിരിഞ്ഞതുതന്നെ!!
    എ ബി-ബി എ

    ReplyDelete