Wednesday, August 21, 2013

സര്‍വം മരണമയം 

ലത്തീഫ് കാറില്‍ യാത്ര ചെയ്യുകയാണ്‌. കൂട്ടിനുള്ളത് സുദൈസിന്റെ ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണം മാത്രം. അതാസ്വദിച്ച് യാത്ര ചെയ്‌തുകൊണ്ടിരിക്കേ, സുഹൃത്ത് രാജന്‍ കാറിന്‌ കൈ കാണിച്ചു. രാജനെ കയറ്റി പിന്നെയും മുമ്പോട്ട് പോയിക്കൊണ്ടിരിക്കുകയാണ്‌. അതിനിടയില്‍ രാജന്‌ ഒരസ്വസ്ഥത. എന്തു പറ്റിയെന്ന് ചോദിച്ചിട്ട് ഒന്നുമില്ലെന്നല്ലാതെ പറയുന്നുമില്ല. എന്നാലും എന്തോ
ഉണ്ടെന്ന് ലത്തീഫിന്നറിയാം. രാജന്‍ പറഞ്ഞെങ്കിലല്ലേ മനസ്സിലാവുകയുള്ളൂ. അവസാനം ലത്തീഫ് കാറ്‌ നിറുത്തി. ഖുര്‍ആന്‍ പാരായണം ഓഫാക്കി. എന്നിട്ട് ചോദിച്ചു: രാജാ നിനക്കെന്താ പറ്റിയത്? 

രാജന്‍: ഇപ്പോള്‍ ഒന്നുമില്ല. ആശ്വാസമായി. 

അവന്റെ മുഖത്ത് ആശ്വാസം പ്രകടമാണു താനും. 

ലത്തീഫ്: 'എന്നാല്‍ നമുക്ക് പോകാം; അല്ലേ?'

രാജന്‍: പോകാം. പക്ഷേ...

ലത്തീഫ്: എന്താ ഒരു 'പക്ഷേ'?

രാജന്‍: മരണം, മരണവീട്, ചുടലക്കാട്, മരിച്ച് വീട്ടിലെ പാട്ട് - ഇവയൊക്കെ എനിക്ക് പേടിയാണ്‌. 

ലത്തീഫ്: നമ്മളിപ്പോഴുള്ളത് മരണവുമായി ബന്ധപ്പെട്ട ഒരിടത്തുമല്ലല്ലോ. പിന്നെ എന്തിനാണ്‌ ഇപ്പോള്‍ ഇതൊക്കെ പറയുന്നത്? 

രാജന്‍: മരണവീട്ടിലെ പാട്ട് കേട്ടതാണ്‌ എനിക്ക് വല്ലായ്‌മ തോന്നാന്‍ കാരണം. 

ലത്തീഫ്: അതെവിടെ നിന്ന് കേട്ടു?

രാജന്‍: ഞാന്‍ പറയുന്നതു കേട്ട് തെറ്റിദ്ധരിക്കരുത്. നീ ഇപ്പോള്‍ ഓഫാക്കിയില്ലേ ഒരു പാട്ട്; അതു തന്നെ. മരിച്ച വീട്ടിലാണ്‌ ആ പാട്ട് കേള്‍ക്കാറുള്ളത്. 

* വിശുദ്ധ ഖുര്‍ആനിനെ മരണവീട്ടിലെ പാട്ടാക്കി മാറ്റിയത് ആരാണ്‌?

സമാനമായ മറ്റൊരു സംഭവം കൂടിയുണ്ട്. രണ്ട് അദ്ധ്യാപകര്‍ തമ്മില്‍ നടന്ന ഒരു സംഭാഷണത്തിലാണ്‌ അത് ചുരുളഴിയുന്നത്. 

അദ്ധ്യാപിക: അല്ല മാഷേ, എന്തെല്ലാം വിശ്വാസങ്ങളും ആചാരങ്ങളുമാണ്‌ നമുക്കിടയില്‍ നിലനില്‌ക്കുന്നത്? നമ്മളൊക്കെ ഒരുമിച്ചാണ്‌ കഴിയുന്നതെങ്കിലും അവരവരുടെ വിശ്വാസം ആചാരം എന്നിവ കുറച്ചൊക്കെ അറിയാമെന്നല്ലാതെ മറ്റുള്ളവരെക്കുറിച്ച് നമുക്കൊന്നും അറിയില്ല അല്ലേ?

അദ്ധ്യാപകന്‍: അത് ശരിയാണ്‌. നാമത് അറിയാന്‍ ശ്രമിക്കുന്നുമില്ല.

അദ്ധ്യാപിക: മാഷിന്റെ മതത്തെക്കുറിച്ച് എനിക്കല്‍പം പറഞ്ഞു തരുന്നതുകൊണ്ട് വിരോധമില്ലല്ലോ. മതംമാറാനൊന്നും അല്ല കെട്ടോ. വെറുതെ, ഒന്ന് അറിഞ്ഞിരിക്കാമല്ലോ എന്ന കരുതി ചോദിച്ചതാണ്‌.

അദ്ധ്യാപകന്‍: വെറുതെ അറിയാനായാലും മതംമാറാനായാലും എനിക്ക് വിരോധമില്ല. അതൊക്കെ ടീച്ചറുടെ കാര്യം. എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു തരാം. 

അദ്ധ്യാപിക: ശരി. ആചാരത്തെക്കുറിച്ച് പിന്നീട് പറഞ്ഞാല്‍ മതി. ആദ്യം വിശ്വാസം എന്താണെന്ന് പറയൂ. അതാണല്ലോ മുഖ്യം. 

അദ്ധ്യാപകന്‍: ഞങ്ങളുടെ അടിസ്ഥാന വിശ്വാസം 'ലാ ഇലാഹ ഇല്ലല്ലാ' എന്നതാണ്‌.

അദ്ധ്യാപിക: മാഷ് എന്താ പറഞ്ഞത്? ആ വാക്ക് ഒരിക്കല്‍കൂടി പറ.

അദ്ധ്യാപകന്‍: ലാ ഇലാഹ ഇല്ലലാഹ്.

അദ്ധ്യാപിക: മാഷേ, അത് മാത്രം പറയല്ലേ. അത് കേള്‍ക്കുന്നത് എനിക്ക് പേടിയാണ്‌. ഡെഡ്‌ബോഡി പള്ളിയിലേക്ക് കൊണ്ടുപോകുന്നതാണ്‌ ഇത് കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വരുക. 

* 'ലാ ഇലാഹ ഇല്ലാല്ലാഹ്' എന്നതിനെ ഡെഡ്‌ബോഡി പള്ളിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ചൊല്ലാനുള്ള മുദ്രാവാക്യമാക്കി മാറ്റിയത് ആരാണ്‌?

കെ.കെ. ആലിക്കോയ

1 comment:

  1. ഖുര്‍ആന്‍ മനുഷ്യര്‍ക്ക് വഴികാട്ടിയാണ്‌. അത് മുസ്‌ലിംകള്‍ മറന്നു. എന്നിട്ട് അത് മുസ്‌ലിംകള്‍ക്ക് മാത്രമേ തൊടാന്‍ പോലും പറ്റുകയുള്ളൂ എന്ന് വിധിയെഴുതി. അതോടൊപ്പം വിശ്വാസികള്‍ക്കെങ്കിലും അത് വഴികാട്ടിയാണെന്ന കാര്യം പൂര്‍ണ്ണമായും മറന്നു. പകരം ഓതി പുണ്യം നേടനുള്ള ഒരു കിതാബ് മാത്രമായി അതിനെ ചുരുക്കിക്കെട്ടി. അങ്ങനെ ജീവിച്ചിരിക്കുന്നവര്‍ക്ക് താക്കീത് നല്‌കാന്‍ വേണ്ടി ഖുര്‍ആനിനെ ഉപയോഗിക്കാതായി. പകരം മരിച്ചവര്‍ക്ക് പുണ്യംകിട്ടാന്‍ വേണ്ടി ഓതി ദാനം ചെയ്യാനുള്ളതാക്കി മാറ്റി. അഥവാ മുസ്‌ലിംകള്‍ സ്ഥാനത്ത് ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കുകയും അസ്ഥാനത്ത് പാരായണം ചെയ്യുകയും ചെയ്‌തതിന്റെ അനന്തരഫലമാണിത് എന്നും വിലയിരുത്തിക്കൂടേ?

    ReplyDelete