Saturday, June 16, 2012

നെയ്യാറ്റിന്‍കര നല്‍കുന്ന പാഠം 


കെ.കെ. ആലിക്കോയ 

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് റിസല്‍ട്ട് വന്നു കഴിഞ്ഞു. താല്‍ക്കാലികമായ വിലയിരുത്തലില്‍ യു.ഡി.എഫിന്‌ ലാഭവും എല്‍.ഡി.എഫിന്‌ നഷ്ടവുമാണ്‌. 
ടി.പി വധം, 
ശുകൂര്‍ വധം, 
ഫസല്‍ വധം, 
ഇടുക്കിയിലെ മുന്ന് കൊലപാതകങ്ങളെക്കുറിച്ച് എം.എം മണിയുടെ വെളിപ്പെടുത്തല്‍, 
ഇവയുമായി ബന്ധപ്പെട്ട കേസുകള്‍, 
സി.പി.എമ്മിലെ അനൈക്യം, 
തെരഞ്ഞെടുപ്പ് ദിവസം അച്യുതാനന്ദന്‍ ഒഞ്ചിയം സന്ദര്‍ശിച്ചത് 
- ഇങ്ങനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ പലതാണ്‌. 
യു.ഡി.എഫിന്റെ വിജയത്തിന്റെ കാരണങ്ങളും ഇവയെല്ലാം തന്നെയാണ്‌. 

പക്ഷേ, ഇവിടം കൊണ്ട് വിലയിരുത്തല്‍ അവസാനിക്കുന്നില്ല. വളരെ പ്രധാനപ്പെട്ട ഒരു കാര്യം കുടി വിലയിരുത്തപ്പെടണം. 
2011 ലെ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത് 111,698 വോട്ടായിരുന്നു. ഇതില്‍ 54,711 എണ്ണം എല്‍.ഡി.എഫും 48,009 എണ്ണം യു.ഡി.എഫും നേടി. 
എന്നാല്‍ 2012 ല്‍ പോളിങ് വര്‍ദ്ധിച്ചു. 131,442 വോട്ട് പോള്‍ ചെയ്തതില്‍ 52,528 എണ്ണമാണ്‌ യു.ഡി.എഫ് നേടിയത്. (അതായത് 2011 ലേതിനേക്കാള്‍ 4519 വോട്ട് കൂടുതല്‍.) അതേ സമയം എല്‍.ഡി.എഫ് നേടിയത് 46,194 ആണ്‌. (അതായത് 2011 ലേതിനേക്കാള്‍ 8217 വോട്ടിന്റെ കുറവ്.) 

2012 ല്‍ പോളിങ് വര്‍ദ്ധിച്ചതിന്റെ ഒരു നേട്ടവും ഇരു മുന്നണികള്‍ക്കും കിട്ടിയിട്ടില്ല. മാത്രമല്ല 2011 ല്‍ ഇരു മുന്നണികള്‍ക്കും മൊത്തം ലഭിച്ചതിനേക്കാള്‍ 3998 വോട്ട് ഇത്തവണ കുറയുകയാണ്‌ ചെയ്തിരിക്കുന്നത്. 

19,744 വോട്ട് കൂടുതല്‍ പോള്‍ ചെയ്തിട്ടും ഇതാണവസ്ഥ. ഇരു മുന്നണികള്‍ക്കും കുറവ് വന്ന 3998 ഉം ഇത്തവണ കൂടുതല്‍ പോള്‍ ചെയ്ത 19,744 ഉം ചേര്‍ത്താല്‍ 23,742 കിട്ടും. 
ഈ വോട്ട് മൊത്തം ബി.ജെ.പി നേടിയിരിക്കുന്നു. അവര്‍ ഇത്തവണ കൂടുതല്‍ കിട്ടിയത് 23777. (2011 - 6730, 2012 - 30507)
2011 ല്‍ ആകെ പോള്‍ ചെയ്തതിന്റെ 91.96 ശതമാനമാണ്‌ ഇരു മുന്നണികളും കൂടി നേടിയത്. എന്നാല്‍ ഇത്തവണ ആകെ പോള്‍ ചെയ്തതിന്റെ 75.1% മാത്രമാണ്‌ ഇരു മുന്നണികള്‍ക്കും കൂടി നേടാന്‍ സാധിച്ചത്. 

ഇതിലടങ്ങിയ ദുസ്സൂചന ഇരു മുന്നണികളും വിലയിരുത്തണം. അല്ലാതിരുന്നാല്‍ ഇനി അധികകാലം നമുക്ക് മതേതരത്വത്തിന്റെ പേരില്‍ ഊറ്റംകൊള്ളാന്‍ കഴിയുകയില്ല.



No comments:

Post a Comment